
ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു
1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962 ഒക്ടോബർ 3 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1985 നവംബർ 5 ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി.
1972ലായിരുന്നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി പ്രഖ്യാപിക്കപ്പെടുന്നത്. 1972 ഫെബ്രുവരി 13നു വത്തിക്കാനിലായിരുന്നു സ്ഥാനാഭിഷേകം. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 നവംബർ അഞ്ച് മുതൽ 2007വരെയാണ് ചങ്ങനാശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി സേവനം ചെയ്തത്.

മാര്‍ ആന്‍റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായതിന് പിന്നാലെയായിരുന്നു ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി മാർ ജോസഫ് പൗവത്തിൽ നിയമിതനായത്. 1986 ജനുവരി 17നായിരുന്നു സ്ഥാനാരോഹണം. 22 വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു.
മാർ ജോസഫ് പൗവത്തിലിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു.
വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു അദ്ദേഹം. ‘സഭയുടെ കിരീടം’ എന്നാണ് ബനഡിക്ട് മാർപാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സിറോ മലബാർ സഭയുടെ തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതും മാർ ജോസഫ് പൗവത്തിലായിരുന്നു.
ഗുരുശ്രേഷ്ഠനായ ആർച്ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.